Latest

11 (27-28) - ലളിതാ സഹസ്രനാമം

 27.നിജസന്‍ലാപമാധുര്യവിനിര്‍ഭത്സിതകച്ഛപീ

നിജസല്ലാപമാധുര്യ വിനിർഭർത്സിതകച്ഛപ്യൈ നമഃ

ഈ പേര് അമ്മയുടെ ശ്രുതിമധുരമായ ശബ്ദത്തെ വിവരിക്കുന്നു. ഭഗവതിയുടെ സ്വരമാധുര്യത്തിനോട്‌ ഒക്കില്ല വീണയുടെ ശബ്ദംപോലും. സൗന്ദര്യലഹരിയില്‍ ഭഗവതിയുടെ സ്വരമാധുര്യം കേട്ട്‌ സരസ്വതി ലജ്ജിച്ച്‌ വീണവായിയ്‌ക്കുന്നത്‌ നിര്‍ത്തി പട്ടുകൊണ്ട്‌ മൂടിവെച്ചു എന്നു പറയുന്ന ശ്ലോകം ഉണ്ട്. ഭഗവതിപറയുന്നതിന്റെ മാധുര്യം കൊണ്ട്‌ വിനിര്‍ഭത്സിതയായി കച്ഛപി. കച്ഛപീ എന്നതിന്‌ പെണ്ണാമ എന്നൊരു അര്‍ത്ഥം ഉണ്ട്‌. ആമയെ പ്രാണനായി അഥവാ പ്രകൃതിയായി പരിഗണിയ്‌ക്കാറുണ്ട്‌. അവയവങ്ങള്‍ ഉള്‍വലിയ്‌ക്കാനും പ്രത്യക്ഷമാക്കാനും ആമയ്‌ക്ക്‌ ഉള്ള കഴിവാണ്‌ ഇതിനുകാരണം. ഭഗവതിയെ കുറിച്ച്‌ പാടുന്നവര്‍ക്ക്‌ അതിലുള്ള മാധുര്യം കൊണ്ട്‌ പ്രാണനേയോ ചുറ്റുമുള്ള പ്രകൃതിയേയോ തള്ളിക്കളയാന്‍ ഒരു പ്രയാസവുമുണ്ടാവില്ല. ഭഗവതിയെ കുറിച്ചു പാടുന്നവരുടെ മാധുര്യത്താല്‍ ഭര്‍ത്സിതമായ കച്ഛപിയോടു കൂടിയവള്‍. ഭക്തന്മാരുടെ സ്വരം വീണയേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും.

സൗന്ദര്യലഹരി ശ്ലോകം

विपञ्च्या गायन्ती विविधमपदानं पुररिपोस्त्वयाऽऽरब्धे वक्तुं चलितशिरसा साधुवचने तर्दीयैर्माधुर्येरपलपिततन्त्रीकलरवां निजां वीणां वाणी निचुलयति चोलेन निभृतम् 

അല്ലയോ ദേവി! പരമശിവന്റെ വിവിധങ്ങളായ അപദാനങ്ങളെ സരസ്വതീദേവി വീണവായിച്ചു പാടിപ്പുകഴ്ത്തുന്നതുകേട്ട് തലകുലുക്കിക്കൊണ്ട് അവിടുന്ന് അനുമോദിച്ച് പ്രശംസിക്കുമ്പോൾ അവിടുത്തെ വാങ്മാധുര്യത്താൽ പരിഹസിക്കപ്പെട്ട തന്ത്രീരവത്തോടു കൂടിയ തന്റെ വീണയെ സരസ്വതീദേവി മൂടുപടം കൊണ്ട് മൂടുന്നു. 

ദേവിയുടെ ശ്രുതിമധുരമായ വാക്കുകൾ സരസ്വതിദേവിയുടെ വാദ്യോപകരണമായ വീണയെക്കാൾ, മധുരസംഗീതത്തേക്കാൾ, സ്വരങ്ങളെക്കാൾ മികച്ചതായിരുന്നു. അമ്മയുടെ വാക്കുകളുടെ മൃദുവായ ഈണത്താൽ വീണയെക്കാൾ അത്യധികം മികവ് പുലർത്തുന്നു. അതുകൊണ്ട് സരസ്വതി വീണ നിശബ്ദമായി മാറ്റിവെച്ച്, അതിന്റെ ഉറകൊണ്ട് മൂടാൻ തുടങ്ങി. 

28.മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസാ

പല്ലുകൾ കാണാതെ പ്രകാശം നിറഞ്ഞ ഒരു ചെറു പുഞ്ചിരിയാണ് മന്ദസ്മിത. മന്ദസ്മിത പ്രഭാപൂരത്തില്‍ പുഞ്ചിരിയുടെ പ്രകാശ ധോരണിയില്‍ മജ്ജത്തായ മുക്കിക്കൊണ്ടിരിയ്‌ക്കുന്ന കാമേശ മാനസത്തോടു പരമേശ്വരന്റെ മനസ്സോട്‌ കൂടിയവള്‍. ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങിക്കൊണ്ടി- രിയ്‌ക്കുകയാണത്രേ കാമദേവനെ ജയിച്ചു എന്നഭിമാനിയ്‌ക്കുന്ന ശ്രീപരമേശ്വരന്‍. ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങാന്‍ ആഗ്രഹിച്ചു കൊണ്ടിരിയ്‌ക്കുകയാണ്‌ ശ്രീപരമേശ്വരന്റെ മനസ്സ്‌ എന്നും അര്‍ത്ഥമാകാം. ഒരു പുഞ്ചിരി പ്രതീകാത്മകമായി അർത്ഥമാക്കുന്നത് ഐക്യം, സൗഹൃദം, വാത്സല്യം എന്നിവയാണ്. ഒരു പുഞ്ചിരിക്ക് ആരുടെയും മുഖത്ത് തിളക്കം നൽകാൻ കഴിയും, കാരണം അത് സന്തോഷത്തിന്റെ പ്രതീകമാണ്. അമ്മയുടെ പുഞ്ചിരി അമൃത് മഴ പോലെയാണ്. അവളുടെ പുഞ്ചിരി സൂര്യപ്രകാശത്തിന്റെ മുഴുവൻ ഊഷ്മളതയും നൽകി ഇരുട്ടിലും നമ്മെ നയിക്കുന്നു. കാമേശമാനസന്‍മാര്‍ എന്നതിന്‌ മനസ്സിനെ അടക്കിവാഴുന്ന ആഗ്രഹങ്ങളുള്ളവര്‍ എന്നും അര്‍ത്ഥമാകാം. ആഗ്രഹങ്ങള്‍ ശമിച്ചാലേ മോക്ഷം കിട്ടുകയുള്ളൂ എന്ന്‌ പ്രസിദ്ധമാണ്‌.



അഭിപ്രായങ്ങളൊന്നുമില്ല